
കൊച്ചി: ഓണക്കാലത്ത് ബെംഗളൂരുവിൽനിന്ന് കേരളത്തിലേക്കുള്ള യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് ബെംഗളൂരു–എറണാകുളം വന്ദേഭാരതിൽ കോച്ചുകളുടെ എണ്ണം വർധിപ്പിച്ചു. നിലവിലെ എട്ട് കോച്ചുകൾക്ക് പകരം ഇനി 16 കോച്ചുകളുമായാകും ട്രെയിൻ സർവീസ് നടത്തുക. ഓഗസ്റ്റ് 17 മുതൽ പുതിയ റേക്കിലാണ് സർവീസ് ആരംഭിക്കുക.
വന്ദേഭാരതിൽ എക്സിക്യുട്ടീവ് ചെയർ കാറുകളുടെ എണ്ണവും വർധിപ്പിച്ചിട്ടുണ്ട്. നിലവിൽ ഒരു എക്സിക്യുട്ടീവ് ചെയർ കാർ മാത്രമാണുള്ളതെങ്കിൽ ഇനി രണ്ടെണ്ണമാകും സർവീസിലുണ്ടാകുക. ഓണക്കാലത്തെ യാത്രാ തിരക്ക് കുറയ്ക്കാൻ റെയിൽവേയുടെ നടപടി യാത്രക്കാർക്ക് ഏറെ ആശ്വാസകരമാകുമെന്നാണ് പ്രതീക്ഷ.
അതേസമയം, ഓണം പ്രമാണിച്ച് ബെംഗളൂരുവിനും കണ്ണൂരിനുമിടയിൽ ദക്ഷിണ റെയിൽവേ പ്രത്യേക ട്രെയിൻ സർവീസും പ്രഖ്യാപിച്ചിട്ടുണ്ട്. ഓഗസ്റ്റ് 20ന് ബെംഗളൂരു കന്റോൺമെന്റ് സ്റ്റേഷനിൽനിന്ന് കണ്ണൂരിലേക്കാണ് സ്പെഷ്യൽ ട്രെയിൻ (06567) പുറപ്പെടുക. രാത്രി 10.30ന് പുറപ്പെടുന്ന ട്രെയിൻ ഓഗസ്റ്റ് 21ന് ഉച്ചയ്ക്ക് 12.50ന് കണ്ണൂരിലെത്തും.
മടക്കയാത്ര ഓഗസ്റ്റ് 21ന് വൈകിട്ട് 4.10ന് കണ്ണൂരിൽനിന്നാണ്. പ്രത്യേക ട്രെയിൻ (06568) ഓഗസ്റ്റ് 22ന് രാവിലെ ആറിന് ബെംഗളൂരു കന്റോൺമെന്റ് സ്റ്റേഷനിൽ എത്തിച്ചേരും.
വന്ദേഭാരതിലെ കോച്ചുകളുടെ എണ്ണം വർധിപ്പിച്ചതിനൊപ്പം സ്പെഷ്യൽ ട്രെയിൻ സർവീസും പ്രഖ്യാപിച്ചതോടെ ഓണക്കാലത്ത് ബെംഗളൂരുവിൽനിന്ന് കേരളത്തിലേക്കുള്ള യാത്രക്കാർക്ക് കൂടുതൽ സീറ്റ് ലഭ്യത ഉറപ്പാക്കാനാകുമെന്നാണ് റെയിൽവേയുടെ പ്രതീക്ഷ.










